എഴുത്തിന്റെ രീതി മാറണം

സങ്കീര്‍ണമായ പദപ്രയോഗങ്ങളും വലിയ പാരഗ്രാഫിലേക്ക് നീങ്ങുന്ന സെ‌ന്റന്‍സുകളും വെബിന്റെ രീതിക്ക് യോജിച്ചതാണോ?. ആയാസകരമായ വായനക്ക് വഴിവയ്ക്കാത്ത രീതിയില്‍ ലളിതമായി കാര്യങ്ങള്‍ പറഞ്ഞു പോകുന്നതല്ലെ ഉചിതം.

രണ്ടോ മൂന്നോ സെന്റന്‍സുകള്‍ ഉള്‍ക്കൊള്ളുന്ന ചെറു പാരഗ്രാഫുകളാക്കുക, സബ് ഹെഡ്ഡിംഗ് നല്‍കുക ഈ രീതി ഇപ്പോള്‍ പല വാരികകളും സ്വീകരിച്ചു വരുന്നുണ്ട്.

ഭാഷാപോഷിണിക്കും മാതൃഭൂമിക്കും അനുയോജ്യമായ രീതിയിലാണ് ചിന്തയില്‍ പലരുടെയും എഴുത്ത്. സ്ക്രീനിലേക്ക് തുറിച്ചു നോക്കിയിരുന്ന് രണ്ടും മൂന്നും തവണ വായിച്ചു തലയില്‍ കേറ്റേണ്ട ഗതികേട്. എഴുതുന്നവര്‍ അച്ചടി മാധ്യമങ്ങളില്‍ എഴുതി ശീലിച്ചവരാകാം. എന്നാല്‍ അവര്‍ എഴുതിയതിനെ ചെറിയ പാരഗ്രാഫുകളിലാക്കി വെബ് വായനക്ക് യോഗ്യമായ രീതിയില്‍ മാറ്റേണ്ടത് എഡിറ്ററുടെ ഉത്തരവാദിത്തമല്ലെ?

ആന്റണി പുത്തന്‍പുരയ്ക്കല്‍ പോലുള്ളവരുടെ എഴുത്തും അതിനു വന്ന കമന്റുകളും ഇത് ചൂണ്ടിക്കാട്ടുന്നുണ്ട്.

അജ്ഞാതന്‍ പറഞ്ഞതു സത്യം
Sat, 2006-04-15 12:07

വെബ്ബിനൊരു എഴുത്തുരീതി ഉരുത്തിരിഞ്ഞു വരുന്നുണ്ട്. എന്നാലും പ്രിന്റഡ് മാധ്യമങ്ങളില്‍ എഴുതുന്ന രീതിയിലാണ് മിക്കവരും വെബ്ബിലും എഴുതുന്നത്. പ്രിന്റഡ് മാധ്യമങ്ങളുടെ ഭാഷയും ടെലിവിഷന്‍ ഭാഷയും വ്യത്യസ്തമെന്നതുപോലെ, വെബ്ബിലെ ഭാഷയും മാധ്യമത്തിനനുസരിച്ച് രൂപം മാറേണ്ടതുണ്ട്.

 
Tue, 2006-04-18 11:25

ഇങനെ മാധ്യമങള്‍ക്കനുസരിച്ച്‌ എഴുത്തുണ്ടോ? ഞാന്‍ തന്നെയാണ് ടി.വ്വി.കാണുന്നതും വായിക്കുന്നതും റേഡിയോ കേള്‍‌ക്കുന്നതും എല്ലം. ഞാന്‍ തന്നെയാണ് എഴുതുന്നതും. അപ്പോള്‍.... അതോ പെണ്ണെഴുത്ത്‌,ദളിത് എഴുത്ത്‌ തുടങി വിവിധ തരം തിരിച്ചില്‍ പോരാഞിട്ട്‌......
അഞ്ജാതാ എഴുതുന്ന വിഷയത്തിനനുസരിച്ചും എഴുത്തിന്റെ ശീലമനുസരിച്ചും ഒരാളെഴുതും എന്നു മാത്രം ചിന്തിച്ചാല്‍ പോരേ? ഗതികേടാണോ അത്‌?
എഡിറ്ററുടെ ജോലി രീതിയില്‍ വ്യത്യാസം വന്നിട്ടില്ലേ? ബ്ലോഗില്‍ എഡിറ്റിങ് തന്നെ ഇല്ലല്ലോ. സെലക്ഷനല്ലാതെ വലിയ എഡിറ്റിങ് ഇപ്പോഴുണ്ടെന്ന്‌ തോന്നുന്നില്ല. നാട്ടില്‍ പത്രപ്രവര്‍ത്തനം നടത്തുന്നവര്‍, പരിചയമുള്ളവര്‍ പറയട്ടെ. നാട്ടിലെ സ്ഥിതിയിലും ബാഹ്യലോകത്തും ഒരുപോലെ ആയിരിക്കണമെന്നുമില്ല.

Re: എഴുത്തിന്റെ രീതി മാറണം
Tue, 2006-04-18 19:05
anjathan wrote:
സ്ക്രീനിലേക്ക് തുറിച്ചു നോക്കിയിരുന്ന് രണ്ടും മൂന്നും തവണ വായിച്ചു തലയില്‍ കേറ്റേണ്ട ഗതികേട്...

ഇത് വെറുമൊരു തെറ്റിദ്ധാരണയാണ് സ്നേഹിതാ.. ഒന്നു മനസ്സിരുത്തി ശ്രമിച്ചാല്‍ മതി, ശരിയാകും. 400-ലധികം പേജുകളുള്ള ടെക്നിക്കല്‍ സ്പെസിഫിക്കേഷന്‍സ് വായിക്കുന്നതിനേക്കാള്‍ ഭേദമല്ലേ ഇത്.... എല്ലാം ഓരോരോ ശീലങ്ങള്‍!!

എഴുത്തുരീതികള്‍
Wed, 2006-04-19 09:08

എഴുതുന്ന വിഷയത്തിനനുസരിച്ചും എഴുത്തുകാരന്റെ തനതായ ശൈലിക്കനുസരിച്ചുമാണ്‌ എഴുത്തിന്റെ രീതി രൂപപ്പെടുന്നതെന്നാണ്‌ എന്റെയും വിനീത അഭിപ്രായം. അതു മാധ്യമങ്ങള്‍ക്കനുസരിച്ചു മാറേണ്ടതുണ്ടോ എന്ന കാര്യത്തില്‍ ബലമായ സംശയവുമുണ്ട്‌.

സുനില്‍ പറഞ്ഞതു പോലെ വായനക്കാരനും എഴുത്തുകാരനും മാറാത്തിടത്തോളം കാലം മാധ്യമങ്ങള്‍ക്കനുസരിച്ച്‌ എഴുത്തു രീതിയെ മാറ്റുന്നതില്‍ എന്താണര്‍ത്ഥം?

Quote:
സങ്കീര്‍ണമായ പദപ്രയോഗങ്ങളും വലിയ പാരഗ്രാഫിലേക്ക് നീങ്ങുന്ന സെ‌ന്റന്‍സുകളും വെബിന്റെ രീതിക്ക് യോജിച്ചതാണോ?. ആയാസകരമായ വായനക്ക് വഴിവയ്ക്കാത്ത രീതിയില്‍ ലളിതമായി കാര്യങ്ങള്‍ പറഞ്ഞു പോകുന്നതല്ലെ ഉചിതം.

എന്ന നിരീക്ഷണത്തെക്കുറിച്ച്‌ ..
ഇതും വിഷയസംബന്ധമായി കിടക്കുന്നു എന്നു തന്നെ തോന്നുന്നു. ഉദാഹരണത്തിന്‌ പച്ചക്കറി വില്‍ക്കുന്ന സ്ഥലത്തെക്കുറിച്ചു "ചന്ത" എന്നു പറഞ്ഞു ലളിതമായി പറഞ്ഞു പോകുന്ന ലാഘവത്തോടെയായിരിക്കില്ല കമ്പ്യൂട്ടര്‍ "വിപണി"-യെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍. ഇവിടെയെങ്ങും മനപ്പൂര്‍വ്വം ദുര്‍ഗ്രാഹ്യത എഴുത്തുകാരന്‍ സൃഷ്ടിക്കുന്നുണ്ട്‌ എന്നു തോന്നുന്നില്ല.

എന്നാല്‍ മാധ്യമം ആഴ്ച്ചപ്പതിപ്പില്‍ വരുന്ന മിക്കവാറും എല്ലാ ലേഖനങ്ങളിലും ഇത്തരം ദുര്‍ഗ്രാഹ്യത അനുഭവപ്പെടുന്നു എന്നുള്ളതു സത്യം. ഒരു പറ്റം ബു.ജികളുടെ മനപ്പൂര്‍വ്വമായ ഒരു ശ്രമം ഇതിനു പിന്നിലുണ്ടെന്നു എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്‌.

എഴുത്തു രീതി
Wed, 2006-04-19 16:48

അച്ചടി മാധ്യമത്തിലേയും ദൃശ്യമാധ്യമത്തിലേയും ഭാഷ തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഒരു വിഷയത്തെ രണ്ട് മാധ്യമങ്ങളും കൈകാര്യം ചെയ്യുന്നത് നിരീക്ഷിച്ചാല്‍ തന്നെ ഇതു വ്യക്തമല്ലെ.

കാണുന്നതും വായിക്കുന്നതും സ്വന്തം കണ്ണു തന്നെയാണ്. എന്നാല്‍ അവയെ മനസിലാക്കി എടുക്കുന്ന രീതിക്ക് വ്യത്യാസമുണ്ട്. ഈ വ്യത്യാസം ഉള്‍ക്കൊണ്ടാണ് കാഴ്ചക്കാരനുമായി എളുപ്പം സംവദിക്കുന്ന രീതിയില്‍ സംസാര ഭാഷയോട് അടുത്തു നില്‍ക്കുന്ന ഒരു ശൈലി ദൃശ്യമാധ്യമത്തില്‍ അനുവര്‍ത്തിക്കുന്നത്. ഇവിടെ സ്ക്രീനില്‍ നിന്ന് പറയുന്ന ആളുടെ ഭാവങ്ങള്‍ക്കും ഉച്ചാരണ രീതിക്കും വിഷയത്തിന്‍ മേല്‍ മറ്റൊരു അര്‍ത്ഥം നമ്മെ അനുഭവിപ്പിക്കാന്‍ ആവുന്നുണ്ട്. അച്ചടി ഭാഷ ടെലിവിഷനില്‍ ഉപയോഗിച്ചാല്‍ കൃത്രിമത്വം തന്നെയാവും അനുഭപ്പെടുക.

തിരുവനന്തപുരം പ്രസ് ക്ലബിന്റെ ജേണലിസം കോഴ്സില്‍ വെബ് ജേണലിസം ഒരു പ്രത്യേക വിഷയമാണ്.പ്രിന്റിലെ എഴുത്തു രീതിയല്ല വെബിലേത് എന്നാണ് അവിടെ പഠിപ്പിക്കുന്ന സീനിയര്‍ പത്രപ്രവര്‍ത്തകര്‍ തന്നെ പറയുന്നത്. രണ്ട് മാധ്യമങ്ങളിലെ രീതികള്‍ തമ്മിലും വ്യത്യാസമില്ലെങ്കില്‍ മിക്ക പ്രസ് ക്ലബ്ബുകളും ഇതിനെ ഒരു പ്രത്യേക വിഷയമായി ഉള്‍പ്പെടുത്തേണ്ടതിലല്ലോ.

വെബ്ബിന്റെ ഭാഷയെ പറ്റി ഒട്ടേറെ പഠനങ്ങള്‍ നടന്നിട്ടുണ്ട്. പ്രധാന പോയിന്റുകള്‍:

1. Highlighted keywords (hypertext links serve as one form of highlighting; typeface variations and color are others)

2. Meaningful sub-headings

3. Bulleted lists

4. One idea per paragraph (users will skip over any additional ideas if they are not caught by the first few words in the paragraph)

5. The inverted pyramid style, starting with the conclusion

6. Half the word count (or less) than conventional writing

7. Users do not like long, scrolling pages: they prefer the text to be short and to the point

8. Web users are busy: they want to get the straight facts.

Credibility is important for Web users

ബ്ലോഗില്‍ എഡിറ്റിംഗിന്റെ ആവശ്യമില്ല സുനില്‍. എത്രലളിതമായ ഭാഷ ഉപയോഗിച്ചാണ് വ്യത്യസ്തവും ആസ്വാദ്യകരവുമായ രീതിയില്‍ ബ്ലോഗര്‍മാര്‍ അവരുടെ ആശയങ്ങളെ അവതരിപ്പിക്കുന്നത്.

തെറ്റിദ്ധാരണയൊന്നുമില്ല പോള്‍.

കമ്മ്യൂണിക്കേഷനാണ് ഉദ്ദേശിക്കുന്നതെങ്കില്‍
Wed, 2006-04-19 18:25

എഴുത്ത് എന്ന സംജ്ഞയേക്കാള്‍ അജ്ഞാതന്‍ ഉപയോഗിക്കേണ്ടിയിരുന്നത് ആശയപ്രകാശനം എന്ന വാക്കായിരുന്നെന്നു തോന്നുന്നു. കമ്മ്യൂണിക്കേഷനാണ് ആശയപ്രകാശനത്തിലെ വിഷയം. ഉപയോഗിക്കുന്ന മാധ്യമത്തിനനുസരിച്ച് ആശയപ്രകാശനരീതി മാറിയില്ലെങ്കില്‍ വേണ്ടത്ര ഫലമുണ്ടാവില്ല എന്നാണ് എന്റെ അനുഭവം. ആശയപ്രകാശനത്തിനുള്ള മാര്‍ഗ്ഗങ്ങളിലൊന്നായ എഴുത്തിന്റെ കാര്യവും വ്യത്യസ്തമല്ല.

എഴുതുന്നയാളും വായിക്കുന്നയാളും സ്വയം‌പൂര്‍ണ്ണരല്ല. എഴുതുന്നയാള്‍ പ്രകാശിപ്പിക്കുന്ന ആശയം വായിക്കുന്നയാള്‍ക്ക് മനസ്സിലായിക്കൊള്ളണം എന്നില്ല. വായിക്കുന്നയാള്‍ക്ക് അനുസരിച്ചുള്ള എഴുത്തും വിഷമകരമാണ്. അപ്പോള്‍ രണ്ടിലൊരാള്‍ സന്ധി ചെയ്യേണ്ടി വരും. വായനക്കാര്‍ക്കനുസരിച്ച് (ടാര്‍ഗറ്റ് ഓഡിയന്‍സ്) എഴുത്തുകാര്‍ക്കെഴുതാം. അല്ലെങ്കില്‍ എഴുതിയിരിക്കുന്നത് മനസ്സിലാക്കിയെടുക്കാനായി വായിക്കുന്നയാള്‍ക്ക് മിനക്കെടാം.

ടാര്‍ഗറ്റ് ഓഡിയന്‍സിനു വേണ്ടി എഴുതുന്ന കാര്യമാണ് ‘എഴുത്തിന്റെ രീതി മാറണം’ എന്ന ത്രെഡില്‍ അജ്ഞാതന്‍ അവതരിപ്പിച്ചിരിക്കുന്നത്.

ടിവിയില്‍ സം‌പ്രേക്ഷണം ചെയ്യാന്‍ വേണ്ടി എഴുതുന്നതും പത്രത്തില്‍ പ്രസിദ്ധീകരിക്കാന്‍ വേണ്ടി എഴുതുന്നതും വ്യത്യസ്തമല്ലേ? മൂവിംഗ് ചിത്രങ്ങളുടെയും ശബ്ദത്തിന്റെയും സാന്നിധ്യം എഴുതുന്നയാളുടെ ജോലി വ്യത്യസ്തമാക്കില്ലേ? മുകളില്‍ പറഞ്ഞ രണ്ടും കൊണ്ട് രൂപപ്പെടുന്ന ആശയപ്രകാശന രീതി ഇല്ലാത്തതുകൊണ്ട് പത്രത്തില്‍ എഴുതുമ്പോള്‍ ചില മുന്‍‌കരുതലുകള്‍ എടുക്കേണ്ടതില്ലേ?

കവിതാരചന, കഥാരചന, നോവലെഴുത്ത്‌‍, പ്രബന്ധരചന, പാഠപുസ്തകരചന, ടെക്നിക്കല്‍ എഴുത്ത് എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത എഴുത്തുരീതികള്‍ ഉണ്ട്. ഇതിനും മുകളില്‍ ഇവയൊക്കെ പ്രകാശിപ്പിക്കപ്പെടുന്ന മാധ്യമങ്ങളുടെ രീതിയും ഉണ്ട്.

ഒരു കഥ രചിച്ചിട്ട് ടെലിവിഷനിലും റേഡിയോയിലും വെബ്ബിലും പത്രത്തിലും ഒരുമാറ്റവുമില്ലാതെ കൊടുക്കാനുള്ള സ്വാതന്ത്ര്യം രചയിതാവിനുണ്ട്. എന്നാല്‍ ടാര്‍ഗറ്റ് ഓഡിയന്‍സിനെ തിരിച്ചറിഞ്ഞ് ആ കഥയെ അതിന് അനുരൂപമാക്കി മാറ്റിയെഴുതുക എന്നതാണ് അഭികാമ്യം. ടാര്‍ഗറ്റ് ഓഡിയന്‍സിന് മനസ്സിലാവുന്ന തരത്തിലുള്ള ലളിതമായ കമ്മ്യൂണിക്കേഷനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അങ്ങിനെ ചെയ്തേ പറ്റൂ.

മറ്റൊരു മാധ്യമത്തിനും ഇല്ലാത്ത പ്രത്യേകത വെബ്ബിനുണ്ട്. നമ്മുടെ ബ്ലോഗുകള്‍ വെബ്ബിന്റെ ബേസിക് ഫീച്ചറുകളേ ഉപയോഗപ്പെടുത്തുന്നുള്ളൂ. നമ്മള്‍ പരിചയിച്ചുവന്ന അച്ചടി മാധ്യമത്തെ നാം വെബ്ബുമായി താരത‌മ്യം ചെയ്യുന്നു, ലിപിയാണ് വെബ്ബിന്റെ അടിസ്ഥാനമെന്ന് നാം തെറ്റിദ്ധരിക്കുന്നു. അച്ചടി മാധ്യമം എല്ലാ മാധ്യമങ്ങളുടെയും സങ്കലനമാണ് വെബ്ബെന്ന തിരിച്ചറിവില്‍ വെബ്ബെഴുത്തിന്റെ രീതിയും വ്യത്യസ്തമാവാതെ തരമില്ല.

 
Mon, 2006-04-24 21:14

ആശയവിനിമയം ആണ് സര്‍ഗാത്മക രചനയുടെ മുഖ്യ ധര്‍മ്മം എന്നു കരുതിയാലാണ് ഈ പറഞ്ഞകാര്യങ്ങളൊക്കെ ശരിയാവുക. ജേണലിസത്തെ സംബന്ധിച്ച് ഇതൊക്കെ ശരിയാണ്. വാര്‍ത്തകളെ എത്ര കാര്യക്ഷമമായി പ്രക്ഷേപണം ചെയ്യാമെന്ന് അന്വേഷിക്കുന്നത്.. പരിമിതപ്പെടുത്തിയ അര്‍ത്ഥത്തോടെ വാക്കുകള്‍ നല്‍കുക എന്നതാണ് വാര്‍ത്തയുടെ പതിവ്. കഥയിലും കവിതയിലും എന്തിനു ലേഖനങ്ങളില്‍ പോലും അതല്ല സംഭവിക്കുന്നത്.
അവിടെ കാര്യം തികച്ചും വ്യത്യസ്തമാണ്.. കാലക്രമം കൊണ്ട്.. പുത്തന്‍ മീഡിയകള്‍ എഴുത്തില്‍ സ്വാധീനം ചെലുത്താറുണ്ട്.. അതു സംഭവിക്കേണ്ടതാണ്. പക്ഷേ ഒരു കഥയെ വെബിനുവേണ്ടി നാളെ മുതല്‍ മാറ്റി എഴുതുക എന്നു പറയുന്നത് പ്രത്യക്ഷത്തില്‍ അസംബന്ധമാണ്. കാരണം അതു ഒരു വ്യക്തിയെ മാത്രം ആശ്രയിച്ചിരിക്കുന്ന കാര്യമല്ല.
അച്ചടി ആളുകളുടെ ചിന്താരീതിയെ തന്നെ മാറ്റി മറിച്ചതെങ്ങനെ എന്നതിനെകുറിച്ചുള്ള പഠനങ്ങള്‍ നടന്നിട്ടുണ്ട്. (ghosts of guttenberg) പഴയ വാമൊഴിയായി പ്രചരിച്ചു വന്ന സാഹിത്യ രൂപങ്ങളില്‍ നിന്നും ലിഖിതമായവയ്ക്ക് പ്രത്യേകതയുണ്ട്.. അതുപോലെ കമ്പ്യൂട്ടര്‍ നിത്യജീവിതത്തില്‍ സ്വാധീനം ചെലുത്തി തുടങ്ങുന്നതോടെ നാം വിഭാവന പോലും ചെയ്യാത്ത രീതിയില്‍ നമ്മൂടെ ആഖ്യാന രീതി മാറിയേക്കും. അതു അബോധപൂര്‍വം സമൂഹത്തിന്റെ സൈക്കില്‍ നടക്കേണ്ട കാര്യമാണ്.

എപ്പോഴും അങ്ങനെ പറ്റില്ല
Thu, 2006-05-25 18:00

ബന്നി കടും പിടുത്തം പിടിക്കുന്നു. ആശയ പ്രകാശനം ചുരുങ്ങിയ വാക്കുകളില്‍ ഫലവത്തായി നടത്താന്‍ എല്ലാ മാധ്യമങ്ങളും ലക്ഷ്യമിടും. അവിടെ ലളിതവല്‍ക്കരണം പ്രധാന ലക്ഷ്യവുമാണ്‌. എന്നാല്‍ കലാസൃഷ്ടികളുടെ കാര്യത്തില്‍ അത്‌ സാധ്യമാണോ? സാധ്യമായാല്‍ തന്നെ കലാ കാരന്റെ സര്‍ഗ്ഗാത്മകത എവിടെ നില്‍ക്കും. ഒരു കവിതയുടെ പ്രാകൃതമായ ഒഴുക്കില്‍ വിശാല മനസ്സാക്ഷിക്ക്‌ വേണ്ടി ചാല്‌ വെട്ടാന്‍ കഴിയുമോ? അന്നേരം കവിത പൊട്ടിത്തെറിപ്പിച്ച പ്രാകൃത വിക്ഷോഭങ്ങള്‍ സംസ്ക്കരിക്കപ്പെട്ട്‌ ഗതി മാറില്ലേ? ബന്നി പറയുന്നത്‌ എന്തായാലും എഴുത്തിന്‌ അനുയോജ്യമല്ല...സിനിമയ്ക്കും സീരിയലിനും പറ്റും.
ഞാന്‍ അടുത്തകാലത്ത്‌ മേതിലിന്റെ സൂര്യ വംശം വായിച്ചു..ഇഷ്ടമായില്ല..എനിക്ക്‌ പറയാന്‍ പറ്റുമോ മനസ്സിന്‌ പിടിക്കുന്ന രീതിയില്‍ എഴുതാന്‍? അങ്ങോര്‌ കഴുത്തിന്‌ പിടിച്ച്‌ തള്ളും അതേ സമയം മുകുന്ദന്റെ നോവല്‍ വായിച്ചാല്‍ അറിഞ്ഞിട്ടില്ലാത്ത ഭാംഗ്‌ അടിച്ചു കിറുങ്ങിയ പ്രതീതിയും തോന്നും

ഞാന്‍ പറഞ്ഞതും അതുതന്നെ
Sat, 2006-05-27 15:33

ഇപ്പോള്‍ പ്രതാപചന്ദ്രന്‍ തന്നെ ഉത്തരവും പറഞ്ഞു - മേതിലിന്റെ സൂര്യവംശം വായിച്ചിട്ടു മനസ്സിലായില്ലെന്നും മേതിലിനോട് അതു പറഞ്ഞാല്‍ കഴുത്തിനു പിടിച്ച് തള്ളുമെന്നും.

ഞാനും അത്രയേ പറയുന്നുള്ളൂ - എഴുതുന്നവര്‍ സ്വല്‍പ്പം ശ്രദ്ധിച്ചാല്‍ കൂടുതല്‍ പേര്‍ക്ക് മനസ്സിലാവുന്ന രീതിയില്‍ എഴുതാമെന്ന്.

ഞാന്‍ പറഞ്ഞതും അതുതന്നെ
Sat, 2006-05-27 15:33

ഇപ്പോള്‍ പ്രതാപചന്ദ്രന്‍ തന്നെ ഉത്തരവും പറഞ്ഞു - മേതിലിന്റെ സൂര്യവംശം വായിച്ചിട്ടു മനസ്സിലായില്ലെന്നും മേതിലിനോട് അതു പറഞ്ഞാല്‍ കഴുത്തിനു പിടിച്ച് തള്ളുമെന്നും.

ഞാനും അത്രയേ പറയുന്നുള്ളൂ - എഴുതുന്നവര്‍ സ്വല്‍പ്പം ശ്രദ്ധിച്ചാല്‍ കൂടുതല്‍ പേര്‍ക്ക് മനസ്സിലാവുന്ന രീതിയില്‍ എഴുതാമെന്ന്.

 
Sat, 2006-05-27 16:45

വെബ്ബിനു വേണ്ടി കഥ മാറ്റിയെഴുതുക എന്നതിനോട് എനിക്ക് യോജിപ്പില്ല. ബെന്നി ഉദ്ദേശിച്ചത് വെബ്ബില്‍ കഥ പ്രസിദ്ധ പെടുത്തുമ്പോള്‍ ആ മീഡിയയുടെ സാധ്യത ഉപയോഗപ്പെടുത്തണം എന്നാണെന്ന് തോന്നുന്നു. ഉദാഹരണത്തിന്.

വാരികകളില്‍ വരുന്ന കഥകളില്‍ വിശദീകരണം ആവശ്യമുള്ള ഏതെങ്കിലും വാക്ക് ചന്ദ്രക്കലയിട്ട് സൂചിപ്പിക്കുകയും കഥ അവസാനിച്ച ശേഷം ഒന്ന് രണ്ട് എന്നിങ്ങനെ നമ്പറിട്ട് അതിനെ വിശദീകരിക്കുകയുമാണ് പതിവ്. ഇത്തരത്തില്‍ ആഖ്യാനത്തില്‍ അവലംബിക്കാന്‍ എഴുത്തുകാരനെ നിര്‍ബന്ധിതനാക്കുന്ന പ്രിന്റ് രീതികള്‍ വെബ്ബില്‍ അതേ പടി തുടരേണ്ടതില്ല.

ഇത് എഴുത്തുകാരന് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. ഇതിനെ ഉപയോഗപെടുത്താന്‍ തയാറാകുന്നില്ലെങ്കില്‍ എന്താണ് പറയുക. സത്യത്തില്‍ മാറ്റത്തെ അംഗീകരിക്കാന്‍ നമുക്ക് മടിയാണ്, പുച്ഛവുമാണ്.

കലം പടിക്കല്‍ തന്നെ വീണു
Sat, 2006-05-27 16:48

ബന്നി പടിക്കല്‍ തന്നെ കലമുടച്ചല്ലോ! എല്ലാവര്‍ക്കും മനസ്സിലാവുന്ന രീതിയില്‍ സാഹിത്യ സൃഷ്ടി നടത്തുക, കൊള്ളാം! ഉദാത്തമായ ചിന്ത. പക്ഷേ എല്ലാവര്‍ക്കും വേണ്ടി എഴുതുന്നത്‌ സാഹിത്യകാരന്റെ പരമമായ ധര്‍മ്മമല്ല എന്നാല്‍ അത്‌ പത്രക്കാരന്റെ ലക്ഷ്യമാണ്‌ താനും. ബന്നി തന്നെ ടാര്‍ഗറ്റ്‌ ഓഡിയന്‍സിനെ കുറിച്ച്‌ പറഞ്ഞിട്ടുണ്ട്‌. എന്റെ കരുതല്‍ ഓരോ സൃഷ്ടിക്കും ഇത്‌ വ്യത്യസ്തമാണെന്നാണ്‌.

 
Mon, 2006-05-29 22:01

പുതിയ ഒരു പേരു കാണുമ്പോള്‍ എന്തെങ്കിലും പുതിയ കാര്യങ്ങള്‍ പറയുന്ന ആളാവും എന്നു വിചാരിച്ചാണ് നോക്കുന്നത്. അപ്പോള്‍ ദാ പറഞ്ഞകാര്യം തന്നെ വീണ്ടും പറയുന്നു. പുതുയതായി ജോയിന്‍ ചെയ്യുന്നവര്‍ പഴയ പോസ്റ്റുകള്‍ വായിച്ചുനോക്കാതിരുന്നാല്‍ ഇതെല്ലാം വേറേ ജോലിയൊന്നുമില്ലാത്തതുകൊണ്ടു കുത്തിപ്പ്ടിച്ചിരുന്ന വായിക്കുന്ന എന്നെപോലെയുള്ളവര്‍ക്ക് എന്തൊരു ക്ലീഷേയാണ്...ഇവിടെ പറഞ്ഞ കാര്യങ്ങള്‍ നേരത്തെയും സംവാദം അംഗങ്ങള്‍ തമ്മില്‍ ചര്‍ച്ച ചെയ്തതാണ്... ഒന്നു ഏടുകള്‍ മറിച്ചു നോക്ക്കൂ‍ൂ‍ൂ പ്രതാപാ‍ാ...

 
Thu, 2006-06-15 20:49

മലയാള സാഹിത്യം വിഭാഗത്തില്‍ ചര്‍ച്ചകളൊന്നും നടക്കുന്നില്ല എന്നു വരുന്നത് എന്തു കഷ്ടമാണ് ! വായന മരിച്ചോ അതോ ചര്‍ച്ച ചെയ്യാന്‍ പാകത്തില്‍ നല്ല പുസ്തകങ്ങള്‍ മലയാളത്തില്‍ ഉണ്ടാവുന്നില്ലേ? അതുമല്ലെങ്കില്‍ തര്‍ജനിയില്‍ കാവ്യം എഴുതിയതു പോലെ ‘വേറെ പണിയുള്ളതു‘കൊണ്ടാണോ...
കുറേ ആളുകളെ ഒന്നിച്ചു കൂട്ടിയ ഒരു ചരടിനെപ്പറ്റി (ത്രെഡ്) ഒന്നും പറയാനില്ല എന്നു വരുന്നത് നമ്മില്‍ നിന്നു എന്തോ ചോരുന്നതിന്റെ കൂടി ലക്ഷണമാണ്....
അല്ലേ..?

 
Fri, 2006-06-16 08:52

സാഹിത്യവും സാഹിത്യ ചിന്തകളും ഇന്നു സൈഡ്‌ ബിസിനസ്സല്ലേ ശിവാ...
ടെക്നോളജിയും രാഷ്ട്രീയവും ഒക്കെ കഴിഞ്ഞല്ലേ അവ ചര്‍ച്ച ചെയ്യപ്പെടുന്നത്‌.

രാഷ്ട്രീയവും, സാഹിത്യവും, കൂടിച്ചേര്‍ന്ന സംസ്കാരികസങ്കലനത്തിന്റെയൊക്കെ കാലം കഴിഞ്ഞോ ആവോ?

 
Sat, 2006-06-17 17:44

പുസ്തക വില്‍പ്പനയുടെ കണക്കുകള്‍ കാണുമ്പോള്‍ വായന ഇല്ല എന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. വായനമാത്രമേ നടക്കുന്നുള്ളൂ, അല്ലെങ്കില്‍ വായിച്ച് ഉപേക്ഷിക്കുന്നു എന്നതാണ് പ്രശ്നം എന്ന് തോന്നുന്നു. മുന്‍പൊക്കെ വായിക്കുകയും അതിനെ കുറിച്ച് ചിന്തിക്കുകയും ആശയങ്ങള്‍ കൂട്ടായ്മകളില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുമായിരുന്നു. ഇന്നതില്ല.

സാഹിത്യത്തിന്റെ ഗ്ലാമര്‍ സിനിമ കൈയടക്കി എന്നതാണ് മറ്റൊന്ന്. മുന്‍പ് സാഹിത്യം സിനിമയെ ഭരിച്ചിരുന്നു എങ്കില്‍ ഇന്ന് സാഹിത്യമെന്നാല്‍ സിനിമയാണ് എന്ന് വരുന്നു. സിനിമക്കാരുടെ ആത്മകഥ, തിരക്കഥ ഇതൊക്കെ ഇപ്പോള്‍ കാര്യമായി ഇറങ്ങുന്നത് ഈ മാറ്റത്തിന്റെ പ്രതിഫലനമല്ലെ?. ഫലത്തില്‍ സാഹിത്യം സിനിമയ്ക്ക് കീഴടങ്ങിയിരിക്കുന്നു.

പുതിയ എഴുത്തുകാരുടെ പലരുടെയും ലക്ഷ്യം സിനിമയാണ്. ഉപജീവനത്തിനുള്ള വക ലഭിക്കും എന്ന ഉറപ്പുള്ള ഒരു ശാഖ അതു മാത്രമാണ് എന്ന് അവര്‍ കണക്കുകൂട്ടുന്നു. സൂഫി പറഞ്ഞതു പോലെ സാഹിത്യം സൈഡ് ബിസിനസ് തന്നെയാണ്. അങ്ങനെയാകാനെ കഴിയൂ. അതിനൊരു മാറ്റം ഉണ്ടാകാനുള്ള മാര്‍ഗം എന്താണ്?

ഡിസി പറയുമായിരിക്കും-സാഹിത്യത്തെ ഗ്ലാമര്‍ വല്‍ക്കരിക്കുക എന്ന്. അങ്ങനെയാണല്ലോ നളിനി ജമീല എഴുത്തുകാര്‍ ഉണ്ടായി വന്നു കൊണ്ടിരിക്കുന്നത്.

ഡിങ്ക ..ഡിങ്ക
Mon, 2007-01-08 17:06

ഡിങ്ക ..ഡിങ്ക.... വായനക്കാരുടെ ഇഷ്ടം അനുസരിച്ച് എഴുത്ത് മാറ്റണം എന്നെങ്ങനെ പറയും ? ജീവിതവീക്ഷണത്തിലും സാഹചര്യങ്ങളിലും ഉന്ടാകുന്ന മാറ്റങ്ങള്‍ എഴുത്തിലും പ്രതിഫലിക്കുന്നെനേയുള്ളൂ.. തിരക്കുള്ളവര്‍ ക്ക് ഒരു രീതി, അല്ലാത്തവര്‍ ക്ക് വേറൊരു രീതി!! അതിന്ടെ ഗുട്ടന്‍ സ് മനസ്സിലായില്ല....താല്‍ പര്യമുള്ളവര്‍ വായിക്കുക തന്നെ ചെയ്യും ആശാനേ