അരൂപികളുടെ ആത്മഗതം

illustration മഴ വന്നു തൊടുമ്പോള്‍
തോരാതെ പെയ്യുന്ന
അമ്മയുടെ
താരാട്ടും കണ്ണീരുമാണ്‌ ഓര്‍മ്മ വരിക

കൊടും വേനലില്‍ ഉരുകുന്ന
വെയിലായി, അച്ഛന്‍
കലി തുള്ളുന്നതും
കണ്ണുരുട്ടുന്നതും കാണാം

കുളിര്‍ കാറ്റിന്‍ കൊഞ്ചലില്‍
പ്രണയിനിയുടെ
വികാര വായ്പ്‌, ശാപവചനങ്ങള്‍,
ആത്മഹത്യാ ഭീഷണി, പയ്യാരങ്ങള്‍

അതെല്ലാം ഓര്‍ക്കുമ്പോള്‍
വിഭ്രമങ്ങളുടെ വേലിയേറ്റം വന്നു
ശ്വാസം മുട്ടിക്കും.

ഇനി ഒരേയൊരു മാര്‍ഗ്ഗമേയുള്ളൂ
പാഴ്‌ജന്മത്തിന്‍
പാപക്കടലിലേക്കെടുത്തു ചാടി
പ്രാണന്‍ വെടിയുക
പിന്നെ പഴിചാരാനും
ഒന്നു മിണ്ടാനും പറയാനും ആരും കാണില്ലല്ലോ...

എന്നാലും,
ഞാന്‍ ഇവിടെത്തന്നെയുണ്ട്‌
നിങ്ങള്‍ കേള്‍ക്കാത്ത മൊഴികളില്‍
അരൂപിയായിട്ടാണെന്നു മാത്രം.

മുയ്യം രാജന്‍
| Subscribe Tharjani