![]() |
|||||
കെ.ആര്‍.വിനയന്‍405 B, Solanki Gulmohar Apartments, Phone: 09440871969 |
കാഴ്ച
വായനയും കഥയെഴുത്തും ചെറുപ്പം തൊട്ടേ ഒരു ശീലമായി മാറി. ഇംഗ്ലീഷ് നോവലുകളും കഥകളും വായിച്ചിരുന്നുവെങ്കിലും സ്വപ്നം കണ്ടിരുന്നത് മാതൃഭാഷയിലായിരുന്നു. അങ്ങനെയാണ് എന്റെ മലയാളം തലയില്‍ കയറിയത്. പ്രൊഫസര്‍ എം. എന്‍. വിജയന്‍ ഇരിക്കുന്ന മുറിയിലേക്ക് ഞാന്‍ കടന്നു ചെന്നു. എന്റെ കയ്യില്‍ പൂരിപ്പിച്ച ഒരു അപേക്ഷാഫോറം ഉണ്ടായിരുന്നു. അദ്ദേഹം അതിലൂടെ കണ്ണോടിച്ചു. കണ്ണുകള്‍ തീക്ഷ്ണങ്ങളായിരുന്നു.

തല ചെരിച്ചു പിടിച്ച് കണ്ണുകള്‍ അല്പം ചിമ്മി എന്നോട് ചോദിച്ചു:
“എന്താണ് കാര്യം?”
“അനുഗ്രഹിക്കണം” ഞാന്‍ അപേക്ഷിച്ചു.
“അതിന് ഞാന്‍ ഗുരുവല്ലല്ലോ“ തലയുയര്‍ത്താതെ മാഷ് പറഞ്ഞു.
ജീവിതത്തില്‍ കേട്ട ഏറ്റവും വലിയ ഗുരുവചനമായിരുന്നു അത്. അല്പ നേരത്തെ നിശബ്ദത. അദ്ദേഹം പറഞ്ഞു: “
“കുഞ്ഞബ്ദുള്ള കഥയെഴുതാന്‍ മലയാളം എം. എ പഠിക്കേണ്ടതില്ല. കഥയെഴുതാന്‍ അക്ഷരം മാത്രം അറിഞ്ഞാല്‍ മതി.“ എന്റെ അപേക്ഷാഫോറം അദ്ദേഹം ഉള്ളം കയ്യിലിട്ട് ചുരുട്ടിക്കൊട്ണ്ടിരുന്നു. പിന്നെ പറഞ്ഞു:
“എം. എ. പാസ്സായാല്‍ ഭാഷാ അദ്ധ്യാപകനാകാം. പക്ഷേ അതിലും നല്ലത് ആത്മഹത്യ ചെയ്യുന്നതാണ്. ചുരുട്ടിക്കൂട്ടിയ അപേക്ഷാഫോറം അദ്ദേഹം ചവറ്റു കുട്ടയിലെറിഞ്ഞു. പിന്നെ പഴയകാല മാര്‍ക്ക് ലിസ്റ്റുകളിലൂടെ അദ്ദേഹം കണ്ണോടിച്ചു കൊണ്ടിരുന്നു.

“കുഞ്ഞബ്ദുള്ള മെഡിക്കല്‍ കോളേജില്‍ ചേര്‍ന്നു കൊള്ളൂ.. ഒരു ഡോക്ടറായി തിരിച്ചു വരൂ. ഒരുപാട് കഥകള്‍ എഴുതാനാകും.” എന്നെ നോക്കി അദ്ദേഹം ചിരിച്ചു. വൈകുന്നേരത്തെ വെയില്‍ പോലെ ഒരു തളര്‍ന്ന ചിരി. 1962 മെയ് മാസത്തിലെ ആ കൂടിക്കാഴ്ച എന്റെ ജീവിതത്തെ തകിടം മറിച്ചു.

നഷ്ടജാതകം, പുനത്തില്‍ കുഞ്ഞബ്ദുള്ള, പേജ് 116