വിമാനങ്ങള്‍ താഴ്ന്നു പറക്കുന്ന രാത്രിയില്‍
ആദ്യം എഴുതിയത് നിനക്കായിരുന്നു
അമ്മയാണാദ്യം പൊട്ടിത്തെറിച്ച ഷെല്ലുകള്‍ക്കിടയില്‍ നിന്ന്
ആകാശത്തെ അതിന്റെ വെടിമരുന്നു മണത്തെ
കണ്ണുകളില്‍ ചേര്‍ത്തു മരിച്ചത്
അനിയത്തി
ഫിലമെന്റു പോലെ ചുട്ടു പഴുത്ത്
ചിന്നിച്ചിതറിയ ശരീരത്തില്‍ ജീവിതമായി എരിയുക മാത്രം ചെയ്തു
ഇരയെ കൊല്ലേണ്ട വിധം
കെണിയുടെ കടലുകളെ വരയേണ്ട വിധം
എല്ലാം കൂട്ടുകാരന്‍ എഴുതുമായിരുന്നു
അവന്‍
യുദ്ധവണ്ടിക്കരികില്‍ കശാപ്പു ചെയ്യപ്പെട്ടിരിക്കും.
ഓരോ ആയുധങ്ങള്‍ക്കും
മരിച്ചു പോയവര്‍ നീല ഇന്‍ലന്റില്‍ എഴുതുന്ന
സങ്കടങ്ങളാണ് യുദ്ധകാലത്തെ പെരുമഴകളെന്ന്
നീയാണെന്നോട് പറഞ്ഞത്
ആയുധങ്ങള്‍ നിശ്ശബ്ദമാകുന്ന ഒരു ദിനം എന്റെ വരികളില്‍
തളിര്‍ത്തുപൊട്ടുമായിരിക്കും
നിന്റെ ചോരയുടെ നനവ്
മുറിവേറ്റ മുയല്‍ക്കുഞ്ഞുങ്ങളുടെ അധൈര്യം.
വഴികളുടെ സിംഫണി കേള്‍ക്കാത്ത
ഒറ്റഷൂസുകളെപ്പോലെ
അതിര്‍ത്തിയുടെ മണല്‍പ്പാടങ്ങളില്‍
നമ്മുടെ പ്രണയം.
|
ഈ കവിത ഉള്ളില്‍ക്കിടന്ന് കരയ്ക്കിട്ട പച്ചമീനെപ്പോലെ പിടപിടയ്ക്കുന്നു.