![]() |
|||||
ഏട്ടത്തിയമ്മയുടെ ചിരിക്ക് ഒരു പ്രത്യേക വശ്യതയുണ്ട്. പക്ഷേ എന്റെ ചുഴിയുന്ന മനസ്സും, ചികയുന്ന ചിന്തയും, അതു കൊണ്ട് തണുത്തില്ല. ഞാന്‍ പാശ്ചാത്യ ചിന്തകന്മാരെ അനുകരിക്കുന്ന സൊറെന്‍ കീര്‍ക്കേഗാര്‍ഡായിരുന്നു. ഞാന്‍ സോക്രട്ടീസായിരുന്നു. ഞാന്‍ അരിസ്‌ട്ടോട്ടില്‍ ആയിരുന്നു. പക്ഷേ എന്റെ പാനപാത്രം നിറച്ചതും, അതില്‍ ഫിലോസഫിയുടെ കൊടിയ വിഷം കലര്‍ത്തിയതും ഞാന്‍ തന്നെയാണ് . സംഭവിച്ചത് ഇതാണ് :
ദാര്‍ശനികത്വം കൊടുംബിരി കൊണ്ടു നിന്ന ഒരു അഭിശപ്ത നിമിഷത്തില്‍ ഞാന്‍ ഏട്ടത്തിയമ്മയുടെ മുന്നില്‍ ഒരു ചോദ്യം എടുത്തിട്ടു.
“ഏട്ടത്തിയമ്മേ, ജീവിതത്തില്‍ ഭൌതികമായി എല്ലാം നേടിയിട്ടും, അല്ലലുകള്‍ അകന്നിട്ടും, പിന്നേയും എന്തൊക്കെയോ കുറവുകള്‍ എവിടെയെല്ലാമോ ഉള്ളതായി തോന്നുന്നില്ലേ? ഉണ്ട്. ഏട്ടത്തിയമ്മേ, അതാണ് ഈ ജീവിതം. അതായത് എല്‍ ഐ.എഫ്.ഇ .”ലയബിലിറ്റീസ് ഇന്‍വൈറ്റഡ് ഫോര്‍ എവര്‍ “
എനിക്ക് ഉത്തരങ്ങള്‍ ആവശ്യമില്ലെന്നും, ഞാന്‍ മരീചികള്‍ക്ക് അപ്പുറത്തുള്ള അലകും പിടിയുമില്ലാത്ത ഒരു പ്രതിഭാസം ആണെന്നും അവര്‍ക്കു തോന്നിയിരിക്കണം. ക്ഷണനേരം കൊണ്ട് വദനം പൂക്കളെ ഉപേക്ഷിക്കുന്ന ഒരു തൊട്ടാവാടിയായി. പിന്നെ അമാവാസിയിലെ രാതിപോലെ കനത്തു. പിന്നെ മ്ലാനമായി. പ്രകാശ വേഗങ്ങള്‍ക്ക്പ്പുറത്ത് ഒരു ധ്രുവനക്ഷതം പൊലിഞതു പോലെ എനിക്കനുഭവപ്പെട്ടു. ഞാന്‍ പ്രശാന്തസുന്ദരമായ ഒരു പൊയ്കയില്‍ ചിന്തയുടെ കണംകല്ലുകള്‍ വലിച്ചെറിഞ് അസ്വസ്ഥയുടെ അക്ഷന്തവ്യമായ തരംഗങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു.
അതിനു ശേഷം അവരുടെ മുഖത്ത് പ്രസന്നത കാണാന്‍ വളരെ ബുദ്ധിമുട്ടി. പ്രപഞ്ചത്തിലെ അനവരത മൂര്‍ത്തികളേ, നിങ്ങളിലെ ഏറ്റവും വിശുദ്ധമായ ഭാവചലനം, മന്ദഹാസം, എന്റെ ഏട്ടത്തിയമ്മയിലേക്ക്, എപ്പോഴാണ് ആവാഹിക്കുക ?